Wednesday, August 22, 2007

ടിക്കറ്റ്‌ ചെക്കിംഗ്‌

ഇന്നേക്കു ഏകദേശം 10 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, എഞ്ചിനീയറിംഗ്‌ പഠനം ഒക്കെ കഴിഞ്ഞു വീട്ടില്‍ വായും നൊക്കി ഇരിക്കുന്ന സമയം. ഇവനൊക്കെ എഞ്ചിനീയറിംഗ്‌ കഴിഞ്ഞിട്ടും വായും നോക്കി നടക്കുവാണല്ലൊ എന്നു നാട്ടുകാരു പറഞ്ഞു തുടങ്ങിയപ്പൊല്‍ ഇനി അവിടെ നില്‍ക്കുനതു അത്ര പന്തിയല്ലെന്നു തോന്നി. എഞ്ചിനീയറിംഗ്‌ കഴിഞ്ഞ ഏതു കൊഞ്ഞാണനും(കടപ്പാട്‌:മലയാള ഭാഷക്കു പുതിയ പുതിയ മനോഹരമായ വാക്കുകള്‍ സമ്മാനിക്കുന്ന നമ്മുടെ ബഹുമാന്യനായ മന്ത്രിയോട്‌) ബാംഗ്ലൂര്‍ എന്ന ഉദ്യാനനഗരിയില്‍ ജൊലി കിട്ടുമെന്ന മിഥ്യാധാരണ മൂലം ഞാനും ബാംഗ്ലൂരിലെക്കു തീവണ്ടി കയറി. കയറിയ തീവണ്ടിയില്‍ നിന്നും ഇറങ്ങി അങ്ങനെ ഞാനും ബാംഗ്ലൂരില്‍ എത്തി.

പിന്നെ ദിവസവും ഉടുപ്പും പാന്റ്സുമൊക്കെ തേച്ചു മിനുക്കി ബയൊഡാറ്റ കൊടുക്കാന്‍ പോകലും ഇന്റര്‍വ്യൂ അറ്റെന്‍ഡ്‌ ചെയ്യാന്‍ പോകലുമൊക്കെയായിരുന്നു പ്രധാന ഹോബി.ജൊലി തെണ്ടാന്‍ വേണ്ടി വീട്ടില്‍ നിന്നുള്ള സാമ്പത്തിക സഹായം വളരെ വളരെ കൂടുതലായതിനല്‍ ഇന്റര്‍വ്യൂ അറ്റെന്‍ഡ്‌ ചെയ്യാനും ബയൊഡാറ്റ കൊടുക്കാന്‍ പോകാനുമൊക്കെ സധാരണ കര്‍ണാടക സര്‍ക്കാര്‍ ബസ്സ്‌(B.M.T.C) ബസ്സ്‌ തന്നെ ആയിരുന്നു ശരണം.

അങ്ങനെ ഒരു ദിവസം രാവിലെ കുളിച്ചു കുട്ടപ്പനായി ഒരു ഇന്റര്‍വ്യൂ അറ്റെന്‍ഡ്‌ ചെയ്യാനായി പൊകുന്നിടത്താനു സംഭവത്തിന്റെ തുടക്കം.വൈറ്റ്‌ ഫീല്‍ഡിലെക്ക്‌ പോകാനായി ഒരു ബസില്‍ ചാടി കയറി.ബസ്സില്‍ അധികം തിരക്കൊന്നും ഇല്ല.കണ്ടക്റ്ററിന്റെ കയ്യില്‍ നിന്നും ടിക്കറ്റും വാങ്ങിച്ചു അന്നും ഇന്നും എന്റെ വീക്‌നെസ്സ്‌ ആയ സൈഡ്‌ സീറ്റില്‍ ഇരുന്നു.നല്ല തണുത്ത കാറ്റ്‌. ഞാന്‍ പതുക്കെ ഉറങ്ങാന്‍ തുദങ്ങി.ഞാന്‍ ഇന്റര്‍വ്യൂവിനു പൊകുന്ന കമ്പനിയുടെ M.D ആകുന്നതും കറങ്ങുന്ന കസേരയില്‍ മലര്‍ന്നു കിടന്നു ഉറങ്ങുന്നതുമൊക്കെ സ്വപ്നം കണ്ടു സുഖമായി ഉറങ്ങുമ്പോഴാണു ആരൊ ദേഹത്തു തട്ടി വിളിക്കുന്നതായി തോന്നിയത്‌


കറങ്ങുന്ന കസേരയെ കറങ്ങാന്‍ വിട്ടിട്ടു ഞാന്‍ സ്വപ്നലോകത്തില്‍ നിന്നും ഉണര്‍ന്നു. ഒരു ടിക്കറ്റ്‌ എക്സാമിനര്‍ ആണു എന്നെ തട്ടി വിളിച്ചത്‌.ബാംഗ്ലൂരില്‍ എത്തിയിട്ടു ആദ്യമായിട്ടാണു ഒരു ടിക്കറ്റ്‌ എക്സാമിനരെ കാണുന്നതു തന്നെ .അത്രേയുള്ളൊ കാര്യം എന്നു വിചരിച്ചു പോക്കെറ്റില്‍ നിന്നു ടിക്കറ്റ്‌ എടുക്കാന്‍ ഞാന്‍ കയ്യിട്ടു. അപ്പൊഴാണു ആ നഗ്നമായ ഭീകര വിജ്രിംഭിത സത്യം ഞാന്‍ മനസ്സിലാക്കുന്നത്‌.അനിക്സ്പ്രേ പരസ്യത്തില്‍ പറയുമ്പോലെ ടിക്കറ്റ്‌ പൊയിട്ടു ടിക്കറ്റിന്റെ പൊടി പൊലുമില്ല കണ്ടു പിടിക്കാന്‍.എവിടെ വച്ചൊ ഞാന്‍ ആ M.D കസെരയില്‍ ഉറക്കത്തില്‍ കറങ്ങുന്നതിനിടയില്‍ എന്റെ കയ്യില്‍ നിന്നു സാധനം കൈമോശം വന്നിരിക്കുന്നു. കൈയ്യിലാണെങ്കില്‍ ആകെപ്പാടെ 50 രൂപയേ ഉള്ളൂ.എനിക്കു പുള്ളിയോദു എന്തു പറയണമെന്നു ഒരു പിടിയുമില്ല."ഞാന്‍ ടിക്കറ്റ്‌ എടുത്തതാ. എവിടെയൊ പൊയി എന്നൊക്കെ പറഞ്ഞു നൊക്കി.പുള്ളി ഒരു മൈണ്ടുമില്ല.

എന്റെ വടി ആയി തേച്ച ഷര്‍ട്ടും പാന്റ്സും ഒക്കെ കണ്ടിട്ടാകണം അധികം ഒന്നും പറയാതെ o.k. 500 rs Fine എന്നു മാത്രം പറഞ്ഞിട്ടു അടുത്ത സീറ്റിലെക്കു പൊയി. ആള്‍ക്കാര്‍ ഒക്കെ വിചാരിച്ചു 500 രൂപയല്ലേ, ഇയാളെ കണ്ടാല്‍ 5000 ആയാലും കൊടുക്കുമല്ലൊ. പക്ഷെ 50 രൂപ മാത്രം ഉള്ള എന്റെ വിഷമം ഞാന്‍ അരോടു പറയാന്‍. ബംഗ്ലൂരിലെ ആ കൊടും തണുപ്പിലും ഞാന്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. ഇപ്പൊള്‍ എന്റെ മാനം കപ്പല്‍ കയറി അങ്ങു യുറൊപ്പിലോ അന്റാര്‍ട്ടിക്കയിലൊ പൊകുമെന്നു ഞാന്‍ ഉറപ്പാക്കി.അപ്പൊഴെക്കും ടിക്കറ്റ്‌ പരിശൊധന ഒക്കെ കഴിഞ്ഞിട്ടു ആ മാന്യ ദെഹം എന്റെ അടുത്തെത്തിയിരുന്നു.പുള്ളിക്കു കൂടെ നില്‍ക്കുന പുരുഷാരങ്ങളുടെ ഇടയില്‍ തിളങ്ങാന്‍ ഞാന്‍ മാത്രമെ അന്നു ഇരയായി കിട്ടിയുള്ളു.ഞാന്‍ എന്റെ ദയനീയമായ സ്വരത്തില്‍ ടിക്കറ്റ്‌ എടുത്തതാണ്‌ എന്നൊക്കെ പറയുന്നുണ്ട്‌.ഇവന്മാരൊക്കെ രവിലെ എവിടെന്നു വരുന്നു എന്നു അയാള്‍ കന്നടയിലാണു പറഞ്ഞതെങ്കിലും നമ്മളെ തെറി പറയുന്നതു ഏതു ഭാഷയില്‍ ആയാലും മനസ്സിലക്കാന്‍ വലിയ കഴിവൊന്നും വെണ്ടാത്തതു കൊണ്ടു എനിക്കു അയാള്‍ പറഞ്ഞതെല്ലാം പിടി കിട്ടി.എങ്കിലും ഞാന്‍ ഒന്നും മനസ്സിലായില്ലെന്നു നടിച്ചു.

ആ നിമിഷം ഭുമി പിളര്‍ന്നു, അല്ല ആ ബസ്സ്‌ പിളര്‍ന്നു താഴോട്ടു പൊയിരുന്നെങ്കില്‍ എന്നു ശരിക്കും ആഗ്രഹിച്ചു പോയി...പെട്ടെന്ന്‌ എന്റെ സീറ്റില്‍ കൂടെയിരുന്ന ആള്‍ ഇതാണൊ നിങ്ങളുടെ ടിക്കറ്റ്‌ എന്നു പറഞ്ഞ്‌ ഒരു ടിക്കറ്റ്‌ പൊക്കി കാണിക്കുന്നു. താഴെ കിടന്നു കിട്ടിയതാനത്രേ.

ടിക്കറ്റ്‌ കിട്ടിയപ്പൊള്‍ യുറോപ്പിലേക്കോ അമെരിക്കയിലെക്കോ ഉള്ള ഫ്ലൈറ്റ്‌ ടിക്കറ്റ്‌ കയ്യില്‍ കിട്ടിയ പൊലത്തെ അവസ്ഥയിലയിരൂന്നു ഞാന്‍.ടിക്കറ്റ്‌ അയാള്‍ വങ്ങിച്ചു നോക്കി. നമ്പര്‍ കറക്റ്റ്‌ ആണ്‌.

അടുത്ത സീന്‍ ഞാന്‍ മനസ്സില്‍ ആലോചിച്ചു. ടിക്കറ്റ്‌ എക്സാമിനര്‍ സോറി പറയുന്നു. ഞാന്‍ നൊ പ്രോബ്സ്‌ എന്നു പറഞ്ഞു കൊണ്ടു വീണ്ടും വിജയശ്രീലാളിതനായി സീറ്റിലേക്കു പോകുന്നു.പക്ഷെ പുള്ളി പറഞ്ഞതോ " വയസ്സു പത്തു ഇരുപത്തി അഞ്ച്‌ ആയെന്നു തോന്നുന്നു. ഒരു ടിക്കറ്റ്‌ സൂക്ഷിക്കാനറിയത്ത ഇവനൊക്കെ ഏതു കോത്താഴത്തു നിന്നു വരുന്നു.(കോത്താഴത്തുകാര്‍ ക്ഷമിക്കുക, കോത്തഴാത്തിന്റെ കാര്യം കന്നട ഡ്രൈവര്‍ പറഞ്ഞതല്ല.അതു ഞാന്‍ കൈയില്‍ നിന്നും ഇട്ടതാ), ആ ബസ്സില്‍ ഇരുന്നാല്‍ യൂറൊപ്പില്‍ പോകാന്‍ കപ്പലു കയറിയ മാനം അവിടന്നു സൊമാലിയയിലേക്കു പോയാലോ എന്നു ഭയന്നു അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോഴത്തെക്കും ഞാന്‍ ബസ്സില്‍ നിന്നു ചാടി ഇറങ്ങി,,

4 comments:

കുഞ്ഞന്‍ said...

എന്നാലും ആ ടിക്കറ്റും മാനവും എടുത്തു തന്ന ആ ഇന്ത്യാക്കാരന് ഒരു താങ്കീസ് പറഞ്ഞില്ലല്ലോ..:(

എന്തായാലും അതൊരു ജീവിതപാഠമായല്ലേ!

ഉണ്ടാപ്രി said...

കൊള്ളാം അണ്ണാ..
ഉദ്യാനനഗരിയില്‍ കണ്ടതും കേട്ടതുമായ കുറേ മണ്ടത്തരങ്ങളുമായി ഞാനും വരുന്നു..
എല്ലാ വിധ ആശംസകളും..

മഴവില്ലും മയില്‍‌പീലിയും said...

ഞാന്‍ ടെന്‍ഷനടിച്ചു പോയി.ടിക്കറ്റ് ചെക്കിങ്ങ് വായിച്ചു....ഇതു പോലെ ഒരു ഭീകരമായ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്..കുറച്ചുകാലം മുന്നെ ഞാന്‍ റായിപൂറില്‍നിനും നാഗ്പൂരിലേക്കു റിസറ്വേഷന്‍ ഇല്ലാതെ യാത്ര ചെയ്തപ്പോള്‍.....എക്സ്പ്ര്സ്സ് ട്രെയിന്റെ ടിക്കട്ട് എടുത്തു ഞാന്‍ അറിയാതെ കയറിയതു സൂപ്പ്ര്ഫാസ്റ്റ് ട്രെയിനില്‍.ടി.ടി.ആര്‍ വന്നപ്പോള്‍ പലരും മുങ്ങി..ടിക്കട്ടുണ്ടല്ലൊ എന്ന അഹങ്കാരത്തില്‍ ഞാന്‍ എടുത്തു കൊടുത്തപ്പോള്‍ അതു പോര..300 രൂപ ഫൈന്‍..എന്റെ കയില്‍ ആകെ ഉള്ളതു 350 രൂപ..എനിക്കു അവിടെ നിന്നു രാത്രിയിലെ കേരള എക്സ്പ്രെസ്സിനു ഡെല്‍ഹിക്കു വരണം..പിന്നെ.............പിന്നെ ടി.ടി.ക്കു 100 രൂപ കൈക്കുലി കൊടുത്തു അടുത്ത സ്റ്റേഷനില്‍ ഇറങ്ങി...250 രൂപയുമായി നാഗ്പൂരില്‍ നിന്നു റൂര്‍ക്കി വരെ വന്നതു ജീവിതത്തില്‍ മറകാനാവാത്ത ഒരു അനുഭവമാണു........

സുമുഖന്‍ said...

അഭിപ്രായം പറഞ്ഞ കുഞ്ഞനും, ഉണ്ടാപ്രിക്കും,പ്രദീപിനും നന്ദി....